കൊച്ചി: കേരളത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന ആരോപണം നേരിട്ട 'കേരള സ്റ്റോറി 2' എന്ന സിനിമയ്ക്ക് കേരളത്തിലെ തിയേറ്ററുകളിൽ കാഴ്ചക്കാരില്ല. പ്രദർശനാനുമതി ലഭിച്ചിട്ടും പല തിയേറ്ററുകളിലും സിനിമ കാണാൻ ആളുകൾ എത്തുന്നില്ല. സിനിമ പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് എത്തുന്നത്. ചിലേടങ്ങളിൽ മിനിമം ആളുകൾ ഇല്ലാത്തതിനാൽ ഷോകൾ റദ്ദാക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.
കേരളത്തിനെതിരെയും ഒരു പ്രത്യേക വിഭാഗത്തിനെതിരെയും വിദ്വേഷം പടർത്തുന്ന രീതിയിലുള്ള 'പ്രൊപ്പഗാണ്ട' സിനിമയാണിതെന്ന വ്യാപകമായ വിമർശനം കേരളത്തിൽ ഉയർന്നിരുന്നു. ഇതു മലയാളികളെ സ്വാധീനിച്ചതാകാം സിനിമയോടുള്ള തണുപ്പൻ സമീപനത്തിനു പിന്നിലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സിനിമയുടെ ആദ്യ ഭാഗത്തിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും സമാനമായ രീതിയിൽത്തന്നെ കേരളത്തിലെ പൊതുസമൂഹം സിനിമയെ അവഗണിക്കുന്നുവെന്ന സൂചനയാണ് പ്രാഥമികമായി വരുന്നത്. 'കേരള മോഡൽ' ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങൾ മലയാളികൾ തിരിച്ചറിയുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അതേസമയം, കോടതി വ്യവഹാരങ്ങളിൽ കുടുങ്ങി അവസാന നിമിഷം റിലീസ് ചെയ്തതുകൊണ്ടാകാം കാണികൾ വിട്ടുനിൽക്കുന്നതെന്നും വരും ദിവസങ്ങളിൽ കാഴ്ചക്കാരെ കിട്ടുമെന്നുമാണ് സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വൃത്തങ്ങൾ അവകാശപ്പെടുന്നത്.